Friday, June 3, 2016

കവിയെവിടെ..? - പി. കുഞ്ഞിരാമൻ നായർ


കവിത : കവിയെവിടെ...?
രചന : പി. കുഞ്ഞിരാമൻ നായർ.
1905 ഒക്ടോബർ നാലിനു കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടു വക അടിയോടി വീട്ടിൽ പുറവങ്കര കുഞ്ഞമ്പുനായരുടേയും കുഞ്ഞമ്മയമ്മയുടേയും മകനായാണ് മഹാകവി പി എന്ന പി കുഞ്ഞിരാമൻ നായർ ജനിച്ചത്.
അദ്ധ്യാപകനായും പത്രപ്രവർത്തകനായുമൊക്കെ ജോലി നോക്കിയെങ്കിലും കവിതയെഴുത്തുമായി ഊരു ചുറ്റാനാ‍ായിരുന്നു കവിക്കിഷ്ടം. ഈ യാത്രകൾക്കൊടുവിൽ 1978 മേയ് 27 നു തിരുവനന്തപുരത്തെ സിപി സത്രത്തിൽ വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.
1948 ൽ നീലേശ്വരം രാജാവിൽ നിന്നും ഭക്തകവിപ്പട്ടവും, 1955 ൽ ‘കളിയച്ഛന്’ മദിരാശി സർവ്വകലാശ്ശാലയുടെ അംഗീകാരവും, 1967 ൽ ‘താമരത്തോണി’ക്ക് സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ ലഭിച്ചുവെങ്കിൽ അർഹതയുള്ള അംഗീകാരം ലഭിക്കാതെ പോയ കവിയാണദ്ദേഹം. നിത്യസഞ്ചാരിയായിരുന്ന അദ്ദേഹം തന്റെ കവിതകളെ പ്രകൃതിസൌന്ദര്യം കൊണ്ട് സമ്പന്നമാക്കി.
1978 ൽ അദ്ദേഹത്തിന്റെ പേരിൽ രൂപം കൊണ്ട സ്മാരക ട്രസ്റ്റ് വർഷാവർഷം അനുസ്മരണം നടത്തുകയും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്കാരങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. 2016 ൽ നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ മകൻ എഴുതിയ കവിയച്ഛൻ എന്ന മാതൃഭൂമി പബ്ലിഷ് ചെയ്ത പുസ്തകം പ്രകാശനം ചെയ്യപ്പെട്ടു.

 ചടങ്ങിൽ അദ്ദേഹത്തിന്റെ മകൻ രവീന്ദ്രൻ നായർ അച്ഛന്റെ ആരും കാണാത്ത മുഖത്തെ ചൂണ്ടിക്കാട്ടി വികാരാധീനനായി. മൂന്നു വയസുള്ളപ്പോൾ ഗർഭിണിയായ അമ്മയ്ക്ക് സഹായത്തിനു മുത്തശ്ശിയുമായി വരാമെന്നു പറഞ്ഞ് പടിയിറങ്ങിപ്പോയ അച്ഛൻ തിരിച്ചെത്തുന്നത് എട്ടു വർഷങ്ങൾക്കു ശേഷം. അതിനിടയിൽ തന്റെ അച്ഛനു പുതിയൊരു കുടുംബം ഉണ്ടായതൊന്നും ആ പതിനൊന്നു  വയസുകാരനറിയില്ലായിരുന്നു. മുത്തശ്ശന്റെ മടിയിലിരുന്നു ഉറക്കം തൂങ്ങിയ അവൻ ഞെട്ടിയുണർന്നത് ഉമ്മറത്തെ ബഹളം കേട്ടാണ്. സംസാരങ്ങൾക്കിടയിൽ വന്നത് തന്റെ അച്ഛനാണെന്ന് അവൻ മനസിലാക്കുന്നു. നിസ്സംഗതയോടെ മുത്തശ്ശൻ. എന്തു ചെയ്യണമെന്നറിയാ‍തെ മുത്തശ്ശി, വാതിലിനു പിന്നിൽ തനിക്ക് മനസിലാകാത്ത എന്തൊക്കെയോ പറഞ്ഞ് കരയുന്ന അമ്മ, ഇതിനിടയിൽ ആ പതിനൊന്നു വയസുകാരൻ മാത്രം സന്തോഷത്തോടെ ഉറങ്ങി. കാരണം നാളെ അവനു എല്ലാവരോടും പറയാം അവനും അച്ഛനുണ്ടെന്ന്, ഇന്നലെ വരെ അനുഭവിച്ച അവഹേളനകൾക്കൊരവസാനം... രവീന്ദ്രൻ നായരുടെ ‘കവിയച്ഛൻ’ ഇങ്ങനെ നീണ്ടു പോകുന്നു..



പ്രകൃതിയെ അളവറ്റു സ്നേഹിച്ച പിയുടെ മനോഹരമായ കവിതകളിലൊന്നാണ് ‘കവിയെവിടെ...?’ നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനം നൊന്ത് വിലപിക്കുന്ന കവിയെ നമുക്കിവിടെ കാ‍ണാൻ കഴിയും.  

കവിയെവിടെ....?
**************************

വിണ്ണണിപ്പന്തലില്‍പ്പൂങ്കുലക- 
ളെണ്ണമറ്റങ്ങിങ്ങു തൂക്കുമോമല്‍- 
ക്കൊച്ചു പറവതന്‍ കൊക്കുതോറും 
മത്തിന്റെ പാട്ടു തുളിച്ചു വെച്ചു, 
ചുണ്ടു വിടര്‍ത്തുന്ന പൂവിലെല്ലാം 
വണ്ടിനു വേണ്ടും മധു നിറച്ചു, 
ദന്തങ്ങള്‍ പോയ്ക്കവിളൊട്ടിപ്പോയ 
ക്കുന്നിനു യൌവനകാന്തി നല്‍കി, 
ഓടിനടന്നു കളിച്ചു മന്നിന്‍ 
വാടിപുതുക്കും വെയില്‍നാളങ്ങള്‍ 
പൊന്നിന്‍ കസവുകള്‍ നെയ്തുതള്ളും 
മഞ്ഞമുകിലിലോളിഞ്ഞു നിന്നു. 
അന്തിവെട്ടത്തൊടൊത്തെത്തി ഞാനു - 
മന്നത്തെയോണം നുകര്‍ന്ന നാട്ടില്‍ , 
പോരിന്‍ പഴം കഥ പാട്ടു പാടി 
പേരാറലകള്‍ കളിക്കും നാട്ടില്‍ , 
കൈതമലര്‍മണം തേവിനില്‍ക്കും 
തൈത്തെന്നല്‍ തോഴനായ്‌വാണനാട്ടില്‍ , 
അന്‍പിന്‍ പൂപ്പുഞ്ചിരിപോറ്റിപ്പോരും 
തുമ്പകള്‍ മാടിവിളിക്കും നാട്ടില്‍ , 
പച്ചിലക്കാടിന്‍ കടവു താണ്ടി- 
പ്പൈങ്കിളിപ്പാട്ടു വിതയ്ക്കും നാട്ടില്‍ , 
കാവിന്‍നടകളിലാണ്ടുതോറും 
വേലപൂരങ്ങള്‍ നടക്കും നാട്ടില്‍ 
സത്യസംസ്കാരത്തിടമ്പിന്‍ മുമ്പില്‍ 
വെച്ച കെടാവിളക്കെങ്ങു പോയി? 
നാടിന്‍ മുഖത്തെപ്പരിവേഷങ്ങള്‍ 
ചൂഴുമഴകൊളിയെങ്ങു പോയി? 
അംബര നീലിമയല്ല ,കണ്ണില്‍ 
ബിംബിപ്പൂ ഘോരമാം രക്തദാഹം! 
കൈ മെയ്‌ പുണര്‍ന്നു മലരുതിരു- 
മാമരത്തോപ്പുകളെങ്ങുപോയി? 
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍- 
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി? 
സല്ലീലമോമനക്കാറ്റുനൂഴും 
വല്ലീനികുഞ്ജങ്ങളെങ്ങുപോയി? 
കന്നാലിമേയും ഹരിതചിത്ര- 
സുന്ദരമൈതാനമെങ്ങുപോയി? 
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും 
കന്നാലിപ്പിള്ളരിന്നെങ്ങുപോയി? 
പച്ചപുതച്ചതാമാറ്റുവക്കിന്‍ 
കൊച്ചുവൃന്ദാവനമെങ്ങുപോയി? 
ഏതൊരസുരന്‍റെ നിശ്വാസത്തിന്‍ 
തീയില്‍ ദഹിച്ചതീ മാമരങ്ങള്‍; 
മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ- 
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു! 
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര- 
വാഹനം മര്‍ദ്ദിച്ച പാതപറ്റി, 
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി 
ചന്ത കഴിഞ്ഞു തിരിക്കയായി. 
മങ്ങീ പകലോളി പോയോരാണ്ടില്‍ 
ചിങ്ങം കതിരിടും നാളുകളില്‍. 
ആലിന്‍ചുവട്ടില്‍, വിളക്കെരിയും- 
ചാളയില്‍ പൊന്നോണം പൂത്തുനിന്നു 
ചിക്കെന്നെഴുന്നള്ളി തമ്പുരാന- 
ന്നിക്കുടില്‍ മുറ്റത്തെപ്പൂക്കളത്തില്‍ 
മത്ത പയറിന്‍പ്പൂപ്പന്തല്‍ചോട്ടില്‍- 
പ്പറ്റിയ ചാളയിന്നെങ്ങുപോയി? 
ചോളക്കുലപോല്‍ മുടി നരച്ച 
ചെലുററ പാണനിന്നെങ്ങു പോയി ? 
മാവേലി മന്നനകമ്പടികള്‍ 
സേവിച്ചചെവകനെങ്ങുപോയി? 
പാണ-നൊരെഴയാം പാണ -നെന്നാ- 
ലോണത്തിന്‍ പ്രാണഞരമ്പാണവന്‍! 
കോടിനിലാവും കരിനിഴലും 
മൂടി വിരിച്ച വഴിയില്‍ കൂടി, 
പിന്തുടര്‍ന്നെത്തുമിണപ്പാവ- 
യൊത്തു , തുടികൊട്ടി പാതിരാവില്‍ 
കണ്ണു നിറയെ, ത്തുയിലുണര്‍ത്തി 
പൊന്നും കതിരണിപ്പാട്ടു നിര്‍ത്തി 
പൂക്കളത്തിന്റെ മണമിളക്കി 
പൂത്ത നിലാവില്‍ മധു കലക്കി 
പാതിരാമൗനപ്പടി കടന്നു 
കേറി പൊന്‍ചിങ്ങപ്പൂങ്കാറ്റുപോലെ, 
മര്‍ത്ത്യഹൃദയത്തിന്‍ പാലാഴിയില്‍ 
നിത്യമനന്തഫണിതല്പത്തില്‍ 
പള്ളികൊള്ളുന്ന പരം, പൂമാനെ- 
പ്പള്ളിയുണര്‍ത്തി വിളക്കുകാട്ടി. 
ആനന്ദവൈകുണ്ഠം കാട്ടിത്തന്ന 
പാണന്‍റെ ചാളയിന്നെങ്ങുപോയി? 
പ്രാണനു ചെറ്റിട മിന്നലൊളി 
കാണിക്കും പാണനിന്നെങ്ങുപോയി? 
ആലിന്‍റെ കൊമ്പിന്‍ തലപ്പു കാത്ത 
രാക്കുയില്‍ കൊച്ചുകൂടെങ്ങു പോയി? 
കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ - 
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി? 
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ 
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു! 
നേരിയോരന്ധകാരത്തില്‍ മൂടി 
ദൂരെ, വിളര്‍ത്ത പടിക്കല്‍പ്പാടം 
തോടിന്‍കരയിലേക്കൊന്നൊതുങ്ങി, 
ആറ്റിന്‍റെ വെണ്മണല്‍ത്തട്ടു മങ്ങി. 
തണ്ടലര്‍ വേരറ്റു പായല്‍ മൂടും 
കുണ്ടുകുളമായ് ഇരുണ്ടു വാനം. 
ഉഷ്ണനീരാവികള്‍ പൂവിടുന്ന 
വിഷ്ണുപദത്തില്‍ ശിരസ്സമര്‍ത്തി 
മാലേറ്റു, കണ്ണുനീര്‍ വാര്‍ത്തു നിന്നു 
നീലമലകള്‍തന്നസ്ഥികൂടം! 
ബന്ധനച്ചങ്ങല ചുറ്റുമാറിന്‍ 
നൊന്ത ഞരക്കങ്ങള്‍ കേള്‍ക്കയായി. 
ഓര്‍മയെ വീണ്ടുമുണര്‍ത്തി ദുരാ- 
ലോണവില്ലിന്‍റെ തകര്‍ന്ന നാദം ! 
മുന്നില്‍ കരിപൂശി നില്പുരാവി- 
ലഗ്നിയില്‍ വെന്ത ഗൃഹാവശിഷ്ടം 
ചാമയും മത്തയും ചോളക്കമ്പും 
രാഗിയുമില്ലിപ്പറമ്പിലിപ്പോള്‍, 
പാട്ടുവിതച്ചുകതിരുകൊയ്യും 
പാണന്‍റെ കൊച്ചുകുടുംബമില്ല! 
എന്തിനോ തെല്ലു ഞാന്‍ നിന്നു ഗാന- 
ഗന്ധമുടഞ്ഞു തകര്‍ന്ന മണ്ണില്‍, 
ആറ്റില്‍ നിന്നീറനാം കാറ്റു വന്നു 
കൈതമലരിന്‍ മണം ചുമന്നു, 
ബിംബം പുഴക്കിയ കാവിനുള്ളില്‍ 
പൊന്‍മലനാടിന്‍ നിനവു പേറി 
ദാഹവും ക്ഷുത്തും വലയ്ക്ക മൂലം 
മോഹിച്ചു വീണു കിടക്കുമെന്നെ 
അമ്പില്‍ വിളിച്ചു തുയിലുണര്‍ത്തീ 
കമ്പനിയൂതും കുഴല്‍വിളികള്‍. 
ഓണത്തിന്‍ നാരായവേരു പോറ്റും 
പാണനാര്‍ വാണൊരീപ്പുല്ലുമാടം 
ഉള്‍പ്പൂവിന്‍പൂജകളേല്ക്കും തൃക്കാ - 
രപ്പന്‍ കുടികൊള്ളും പൊന്നമ്പലം ! 
മാധവമാസം വെടിഞ്ഞു പോയ 
മാകന്ദമശ്രുകണങ്ങള്‍ തൂകി; 
"എന്നു തിരിച്ചുവരും നീ , ജീവ- 
സ്പന്ദമാമേകാന്തകോകിലമേ! 
പ്രേമത്തിന്നദ്വൈതദീപ്തി ചൂടും 
മാമല നാടിന്‍റെ പൊന്‍കിനാവേ "
******************************************

2 comments:

  1. കവിയുടെ മകൻ രവീന്ദ്രൻ നായർ വേദിയിൽ അച്ഛന്റെ ഓർമ്മകൾ പങ്കു വച്ച് കണ്ണുകൾ തുടയ്ക്കുമ്പോൾ തൊട്ടു പിന്നിൽ ഒരു വേദിയിലിരിക്കുന്ന ബോധം നഷ്ടപ്പെട്ട് വിതുമ്പുകയായിരുന്നു ഞാൻ. എനിക്കു മുന്നിലപ്പോൾ ആ പതിനൊന്നു വയസുകാരനായിരുന്നു... അവൻ മാത്രമായിരുന്നു...അച്ഛൻ സ്വന്തം ന്യായങ്ങളുടെ ചട്ടക്കൂടുകൾക്കുള്ളിൽ പുതിയൊരു ജീവിതം തുടങ്ങിയപ്പോൾ കൂട്ടുകാരുടേയും അദ്ധ്യാപകരുടേയും നാട്ടുകാരുടേയും അവഹേളനകൾക്ക് പാത്രീഭവിച്ച ഒരു കുരുന്നു മനസിന്റെ വേദന..വാർദ്ധക്യം പിടികൂടിയിട്ടും അടങ്ങാത്ത കനലായി കണ്ണുകളിൽ അവശേഷിക്കുന്ന കാഴ്ച.. അവന്റെ അമ്മയാവുകയായിരുന്നു ഞാൻ.. വേദിയിൽ നിന്നിറങ്ങുമ്പോൾ ആ കാലുകൾ തൊട്ടു വന്ദിച്ചു... എന്റെ കണ്ണീരു വീണാ കാലടികൾ നനഞ്ഞത് അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമോ ആവോ? “ദീർഘസുമംഗലിയായിരിക്കൂ ...നല്ലതു വരട്ടെ” എന്ന് ആ വിറയാർന്ന ചുണ്ടുകൾ മന്ത്രിക്കുന്നത് ഞാൻ കേട്ടു... വായിക്കണം കവിയച്ഛൻ. പിയുടെ മറ്റൊരു മുഖം അവിടെ ന്നിങ്ങൾക്ക് കാണാം.. അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു മകന്റെ വേദനയും..

    ReplyDelete
  2. മാകന്ദമശ്രുകണങ്ങള്‍ തൂകി;
    "എന്നു തിരിച്ചുവരും നീ , ജീവ-
    സ്പന്ദമാമേകാന്തകോകിലമേ!
    പ്രേമത്തിന്നദ്വൈതദീപ്തി ചൂടും
    മാമല നാടിന്‍റെ പൊന്‍കിനാവേ "?

    ReplyDelete